ഓർമകളിലേക്ക്


മരണത്തെ മുഖാമുഖം കാണുന്നതിനു മുന്നേ, ഈ മഞ്ഞു വീഴുന്ന താഴ് വരകളിൽ നിന്നും ചുട്ടു പൊള്ളുന്ന മണൽ പരപ്പിലേക്ക് ഞാൻ തേടി പോവുകയാണ്, ഒഴിഞ്ഞ തോൾ സഞ്ചിയുമായാണ് ഈ യാത്ര തുടങ്ങിയത്, പക്ഷെ ലഹരികളും ഓർമകളും കുത്തിനിറക്കപെട്ട് ഈ ഭാരം എനിക്ക് താങ്ങാൻ കഴിയാതാവുന്നു.

മരുഭൂമിയിൽ മഴ പെയാൻ തുടങ്ങുന്ന ഹേമന്തതിലാവാം, ഉറങ്ങാത്ത ഉറുമ്ബുകൾ പോലും പേടിക്കുന്ന മണൽ കാറ്റ് വീശുന്ന ഗ്രീഷ്മത്തിലാവാം, ചിലപ്പോൾ അരുവികൾ തണുത്ത് തുടങ്ങുന്ന ശിശിരതിലാവാം.
കാലം ഏതുമായികൊള്ളട്ടെ, മരണത്തെ കീഴ്പെടുതി സത്യമായ ഒരു പ്രണയത്തിന്റെ രക്തസാക്ഷിയാകുന്നവന്റെ ചിന്തകളുടെ വാതിൽ തുറന്നുവന്ന കണ്ണീരിന്റെ ഉപ്പുരസമുള്ള ഓർമ്മകൾ എന്നോ ലഹരികൾ ഒഴിഞ്ഞു മാറിയ പ്രഭാധത്തിൽ ചവറ്റു കൊട്ടയിലേക്ക് എറിയപെട്ടിരുന്നു, ഇന്ന് ലഹരികളുമായി മാത്രം ജീവിക്കുംബോൾ ചവറ്റു കൊട്ടയിലെക്ക് തല മുഴുവൻ താഴ്‌ത്തി തിരയുകയാണ് എന്നെ ഞാനാക്കി മാറ്റിയ എന്റെ ഓർമ്മകളെ.

കാട്ടു വഴികളിലോ, ബാറുകളിലോ, അതോ ഹിമാലയത്തിന്റെ കുന്നിൻ ചെരുവുകളിലോ, ധനുഷ് കോടിയിലെ മണൽ പരപ്പുകളിലോ നിങ്ങളാരെങ്കിലും എന്റെ ഓർമ്മകളെ കണ്ടു മുട്ടിയെങ്കിൽ അവരോടു പറയുക, "ഈ ഉള്ളവൻ പ്രണയിച്ചത് നിങ്ങളെ മാത്രമാണെന്ന്".


- 1

അടച്ചിട്ട വാതിലിന്റെ മുന്നിലേക്ക് ഞാൻ എത്തിപെടുകയാണ്.

പ്രാരാബ്ധങ്ങളുടെയോ, ലഹരിയുടെയോ, പ്രണയതിന്റെയോ മണമില്ലാത്ത നനുത്ത സന്തോഷങ്ങൾ നിറഞ്ഞ ഓർമ്മകൾ മാത്രമുള്ള, എങ്ങോ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടി തെറിക്കപെട്ടപ്പോൾ അടഞ്ഞു പോകേണ്ടി വന്ന ഈ ചിതലുപിടിച്ച വാതിൽ ഞാൻ തള്ളി തുറക്കുകയാണ്.

അകം മുഴുവൻ ചാണകത്തിന്റെ  മണം, പടിഞ്ഞിറ്റകത് ഞാൻ തെളിയിച്ച ദീപങ്ങൾ ഇന്നും അണഞ്ഞിട്ടില്ല. അടുക്കളപുറത്ത്  നിന്നും വരുന്ന മത്സ്യത്തിന്റെ മണത്തിനു പിറകെ ഞാൻ നടന്നു. അതെ, എങ്ങോ എന്നിൽ നിന്നും മാഞ്ഞുപോയ മുത്തശി; കിണറ്റിന്റെ  പടയിലിരുന്നു കാലിന്റെ മുന്നിലുള്ള കത്തികൊണ്ട് ഉച്ചക്ക് വേണ്ടുന്ന മത്സ്യകറിക്കുള്ള ഒരുക്കത്തിലാണ്, പുറകിലെ വളപ്പിൽ ദൂരെയായുള്ള അലക്കുകല്ലിൽ അമ്മ ആരോടൊക്കെയോ പിറ് പിറുത് വേഗത്തിൽ അലക്കി തീർക്കാനുള്ള തിരക്കിലും.

എന്നെയും, ഇചുലുവിനെയും, കുട്ടുവിനെയും വരിവരിയായി നിരത്തി വാഴകൾക്കിടയിൽ നിന്നും ഇളയമ്മ ചൂട് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്നു. മൂക്കിലേക്ക് ആ ഗന്ധം അടിച്ചു കയറുകയാണ്, ഇളം ചൂട് വെള്ളത്തിന്റെയും വെളിചെണ്ണയുടെയും ഗന്ധം എന്നെ കരയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പതിയെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തെ തറയിൽ കത്തിച്ചുവെച്ച ദീപം അണഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെയാവണം സനി പടിഞ്ഞിറ്റകതെ തൂക്കു വിളക്ക് എത്തി പിടിക്കാനുള്ള ശ്രമം നടത്തുന്നത്.

കുറ്റ്യാര പടിയിലിരുന്ന് സുരേശാപ്പൻ; ഇന്നൊരു മൂളി പാട്ട് പോലും പാടാൻ കഴിയാത്ത അപ്പികുട്ടനെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
അപ്പുറത്തുള്ള കുറ്റ്യാര പടിയിൽ അച്ഛനും അച്ഛച്ചനും ഒരുമിച്ചിരുന്നു കള്ള് കുപ്പികൾ തീർത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ മുന്നിലെ കോപ്പയിൽ വച്ച എരുവ് തീരെ കുറയാത്ത, കുരുമുളകിന്റെ മണം തെറിക്കുന്ന ഇറച്ചി കറിയിൽ കയ്യിട്ടു വാരുന്ന കൊചൂട്ടനും. കൊചൂട്ടന് ഇന്നും എരുവ് കൂടുതലുള്ള കറികളോട് തന്നെയാണ് പ്രിയം.

എങ്ങോ, നഷ്ടപെട്ട പ്രണയത്തെ ഓർത്ത് കുടുംബവും കുട്ടികളും വേണ്ടെന്നു വച്ച സന്തോശാപ്പാൻ പിറകിലെ സയ്ക്കിളിനു രാത്രി പീടിക തിണ്ണയിലേക്ക് പോവാൻ ടയനാമോ പിടിപ്പിക്കുന്ന തിരിക്കിലാണ്. സന്തോശാപ്പാൻ കല്യാണം കഴിക്കാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒരു കുഞ്ഞു വാവയെ കിട്ടാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ, തിരിച്ചു പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നു.

"വർഷങ്ങൾ കഴിഞ്ഞ് ഞാൻ അവളെ സ്വന്തമാക്കും, അന്ന് ചിലപ്പോൾ അവൾ വർധക്യതെ പൊരുതി തോൽപ്പിക്കുകയാവം, ചിലപ്പോൾ തെമ്മാടി കുഴിയിലെ ശവ കല്ലറയിലോ , പൊരുതപെടാനാവാത്ത പങ്കാളിയുടെ കൂടെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലോ ആയിരിക്കും.പക്ഷെ, അന്നവൾക്ക് എന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയാതെ വരും."
അന്ന് അതെനിക്ക് മനസ്സിലാവില്ലെന്നുള്ള ഉറപ്പിൻ മേലായിരിക്കും പറഞ്ഞു കാണുക,

മുന്നിൽ നിന്ന് ആരുടെയൊക്കെയോ ഒച്ചപാടുകൾ കേട്ട് ഞാൻ മുന്നാംപുറത്തേക്ക് തിരിച്ചു നടന്നു.

സന്ധ്യയായിട്ടും പശുവിനെ ആലയിലാക്കതത്തിന്റെ പേരിൽ അമ്മമ്മ അമ്മയെയും ഇളയമ്മമാരെയും ചീത്ത പറയുകയാണ്. മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുന്ന രമ്യ അത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു.

കുളിച്ചു കഴിഞ്ഞു മുഖത് മുഴുവൻ പൌഡർ വാരി പൂശിയ ഞാനും, ഇചുലുവും, കുട്ടുവും പടിഞ്ഞിറ്റകതെ ദൈവങ്ങളുടെ ഫോടോകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ തുടങ്ങി.  അവർ മൂന്നു പേർക്കും പിന്നിലായി നിന്ന് ഞാനും പ്രാർത്ഥിച്ചു.

"ദൈവമേ, ഈ ബാല്യം എനിക്ക് തിരിച്ചു നൽകൂ"

പിന്നിൽ നിന്നും ചിരിക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി,

അച്ഛനും, അച്ഛച്ചനും, അമ്മമ്മയും, അമ്മയും, ഞാനും, ഇചുലുവും, കുട്ടുവും, സുരേശാപ്പനും, സന്തോശാപ്പനും, ഇളയമ്മമാരും, രേമ്യെചിയും, എല്ലാവരും ഉറക്കെ എന്നെ കളിയാക്കി കൊണ്ട് ചിരിക്കുന്നു, ആ കളിയാക്കൽ എന്നെ കരയിപ്പിക്കുകയാണ്, ആരും കേൾക്കാത്ത ശബ്ദതാൽ ഞാൻ ഉറക്കെ കരയുകയാണ്.
തിരിച്ചു കിട്ടാത്ത ബാല്യവും, ചിതല് പിടിച്ച ഈ വാതിലുകളും ഇന്ന് ഒരു പോലെ പഴകി ദ്രവിക്കുകയാണ്.

എന്തുകൊണ്ട് എനിക്ക് ഇതൊക്കെ നഷ്ടപെടുന്നു?

അന്ന് ഇളയച്ചൻ പറഞ്ഞു തരുന്ന കഥകേട്ട് ഞങ്ങൾ ഒരുമിച്ച് കിടന്നുറങ്ങിയ പുൽപായകൾക്ക് എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ട? കണ്ണിമാങ്ങകൾ പൊറുക്കി നടക്കുംപോൾ തണലായ ആ മുത്തശിമാവിന്റെ തണലുകൾക്കും എന്നെ ഇന്ന് വേണ്ട, മുള്ളുകൾ കൊണ്ട് വേദനിപ്പിച്ച മുള്ളിക്ക ചെടികൾക്കും, തൊടുംബോൾ വാടി പരിഭവം കാണിച്ച തൊട്ടാവാടികൾക്കും, ഒരുപാട് വേദനിപ്പിച്ച അടുക്കളയിലെ കയിൽ പിടികൾക്കും, ആരും കാണാതെ ഒളിച്ചിരുന്ന കുള പടവുകൾക്കും, എത്തിപിടിക്കാൻ ശ്രമിച്ച ജനാല പടികൾക്കും, അടർത്തി നശിപ്പിക്കാൻ ശ്രമിച്ച മുറ്റത്തെ ചെക്കി ചെടികൾക്കും എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ടാതാകുന്നു?

-

നനുത്ത ഓർമകൾക്ക് മുന്നിൽ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വാരിയെറിഞ്ഞു കൊണ്ട് ഞാൻ മുറ്റത്ത്‌ നിന്നും കൌമാരതിലെക്ക് നടന്നു.

പക്ഷെ എങ്ങോട്ട് പോവും?

പൊട്ടിച്ചിരികൾ പങ്കിടുകയും, മതിൽകെട്ടുകൾ തീർക്കാതെ സ്വപ്‌നങ്ങൾ കാണുകയും ചെയ്‌ത ക്ലാസ് മുറികളിലേക്കൊ
അതോ ദാരിധ്ര്യം കൊണ്ട് കണ്ണ് നനക്കുകയും, സ്വപ്നങ്ങൾക്ക് നിയന്ത്രണം നൽകി പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റു വാങ്ങുകയും ചെയ്‌ത പൊട്ടികരയാൻ പോലും കഴിയാതെ വന്ന അകതളങ്ങളിലേക്കൊ ,
അതോ, എന്നും കൂടെയുണ്ടായിരുന്നവൾ കത്തിയെരിയുന്നത് നോക്കി, ഉറക്കെ കരയാൻ പറ്റാതെ ആൾ കൂട്ടത്തിൽ തനിച്ചു നിൽക്കേണ്ടി വന്ന സ്മശാനതിലെക്കോ.

കാലു മുന്നോട്ടു വച്ചത് കരയാൻ പഠിപ്പിച്ച അകതളങ്ങളിലേക്കായിരുന്നു.
ചുവരിൽ ഒട്ടിച്ചു വച്ച ഒരു പിടി സിനിമാ പോസ്ററുകൾ, മേശയ്ക് മുകളിൽ പൊടി പിടിച്ചു കിടയ്ക്കുന്ന ലയ്ബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ. പാഴായി പോയ സിനിമാ സ്വപ്നങ്ങളെ വീണ്ടും ഓർമപെടുതുകയാണ്.

അടുപ്പിൻ തട്ടിന്റെ അരികിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു
"സമയത്തെ പേടിക്കാതെ ഇനിയും നീ സ്വപ്നം കാണുക, ഇന്ന് നീ തനിച്ചാണ്, ഇനിയെങ്കിലും നിന്റെ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുത് മുന്നിൽ വയ്ക്കുക."

അമ്മയുടെ ശബ്ദം എപ്പോഴും എനിക്ക് ദൈര്യമായിരുന്നു. അടുപ്പിന്റെ അരികിലേക്ക് ചെന്നു, ഇല്ല, കരിക്കട്ടയോ വെണ്ണീരോ ഒന്നുമില്ല.
ഇന്നും കണ്ണീരുണങ്ങാത്ത, ദിവസവും അമ്മ ഇരുന്നു കരയാറുള്ള അടുക്കള വാതിൽ പടികളിൽ കുറച്ചു സമയം ഇരുന്നു.

മുൻ ഭാഗത്ത്‌ നിന്നും അപ്പി കുട്ടൻ കയറി വന്നു, മുഖം കണ്ടാലറിയാം ഉള്ളിലെ വിശപ്പ്, അവൻ ചോറിനു വേണ്ടി കരഞ്ഞു. ഇന്നലെ രാത്രി അച്ഛൻ കഴിക്കാതെ വച്ച ചോറ് അമ്മ അവനു മുന്നിലേക്ക് നീട്ടി.
പിന്നാലെ കൊചൂട്ടനും. പക്ഷെ അവൻ ഒന്നും ചോദിച്ചില്ല, അടുക്കള പുറത്തെ കലത്തിൽ നിന്നും കുറച് വെള്ളം എടുത്തു കുടിച് അവൻ വിശപ്പകറ്റി. ഇത് കണ്ടു നിസ്സഹായനായി ഇരിക്കുന്ന എന്റെ മുഖത്തെ ദയനീയത ഞാൻ നേരിട്ട് കാണുന്നത് ആദ്യമായാണ്.

കൂടുതൽ ശബ്ദങ്ങൾ ഇല്ലാത്ത ആ അകത്തളത്തിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, അല്ലെങ്കിലും വിശപ്പിന്റെ നിലവിളികൾക്കു മുന്നിൽ ആ അകത്തളം എപ്പോഴും നിശബ്ധമായിതന്നെ നിന്നിരുന്നു.
ഓണം അടുത്തതിനാൽ നാളെ മുതൽ തന്നെ മേസ്തരി വാർപ്പ പണിക്ക് വരാൻ പറഞ്ഞു. തീ ഇല്ലാത്ത അടുപ്പിൽ സ്വപ്‌നങ്ങൾ വലിച്ചെറിഞ്ഞ് സ്വന്തമായി ജോലി ചെയ്ത് പട്ടിണിയെ വെല്ലു വിളിച്ച നാളുകൾ ഒരു കൌമാരക്കാരന് എപ്പോഴും കണ്ണുനീരോടെയല്ലാതെ ഓർക്കാൻ കഴിയുമോ?

അടുക്കളയിൽ ബഹളം തുടങ്ങി, അടുപ്പിൽ നിന്ന് പുകയും, അമ്മയുടെ മുഖത് പുഞ്ചിരിയും വന്നു തുടങ്ങി. അപ്പിയെയും കൊച്ചുവിനെയും സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചു. അമ്മയ്ക്ക് പല വാഗ്ദ്ധനങ്ങളും നൽകി മുഖത്തെ സന്തോഷം നില നിർത്തി.

ഞാൻ ഇറയത്തെ ചവിട്ടു പടിയിൽ കുറച്ചു സമയം ഇരുന്നു. ഒരു നിമിഷം കണ്ണടച് കണ്ണീരിനെ ഒളിപ്പിക്കാൻ ശ്രമിച്ചു. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കാൻ ശ്രമിച്ച നാളുകൾ അനുവാദം കൂടാതെ ഓർമയിലേക്ക് കടന്നു വന്നു.

'ഏതോ ഒരു ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മേസ്തരി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഈ പടികളിൽ ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.'

ഈ ചവിട്ടു പടികളിൽ കൂടുതൽ സമയം ഇരുന്നാൽ ഓർമകളുടെ ഭാണ്ടകെട്ടുകൾ തുറന്നു വന്നേക്കും, ഞാനും അമ്മയും കൂടുതലും സംസാരിച്ചിട്ടുള്ളത് ഈ പടികളിലിരുന്നാണ്. ഞാനും അപ്പികുട്ടനും അടികഴിഞ്ഞിട്ടുള്ളതും, അച്ഛൻ കൊണ്ടുവരുന്ന ബെയ്ക്കറി പലഹാരങ്ങൾക്ക് വേണ്ടി കാത്തിരുന്നതും ഈ പടികളിലാണ്. എന്റെ ചോര ഒരുപാടുതവണ ആരും കാണാതെ കഴുകി കളഞ്ഞതും ഇതേ പടികളിൽ തന്നെ.

പിന്നിൽ നിന്ന് അമ്മ തൊട്ടു വിളിച്ചു കൊണ്ട് പറഞ്ഞു, പ്രണയത്തിന്റെ വേദനയിൽ ആരുംകാണാതെ രാത്രികളിൽ നീ ഒരു ഭ്രാന്തനെ പോലിരുന്ന് അവൾക്കു വേണ്ടി എഴുതി തീർത്ത കത്തുകൾ കട്ടിലിനടിയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. അതൊന്നു മറച്ചു നോക്കാതെ നിനക്ക് ഈ അകത്തളം വിട്ടിറങ്ങാൻ കഴിയുമോ എന്ന്.

പക്ഷെ, വേണ്ട. ആ കടലാസ് കഷണങ്ങൾക്ക് മരണത്തിന്റെ മണമാണ്. ഞാനത് എന്റെ തോൾ സഞ്ചിയിൽ എടുത്തു വച്ചു, ഹിമാലയത്തിന്റെ നെറുകയിൽ ചെന്ന് ഉറക്കെ നിർത്താതെ കരഞ്ഞു കൊണ്ട് മരിക്കാൻ എനിക്ക് ഈ കത്തുകൾ ചിലപ്പോൾ ആവിശ്യമായി വരും.

അമ്മയുടെയും, അച്ഛന്റെയും കൊച്ചുവിന്റെയും, അപ്പിയുടെയും ഓർമകളുള്ള; ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ പഠിപ്പിച്ച, കണ്ണീരിന്റെ, വിശപ്പിന്റെ വിലയെന്തെന്ന് പഠിപ്പിച്ച, സ്വപ്നങ്ങൾക്ക് വിശപ്പിനേക്കാളും വിലയില്ലെന്ന് തിരിച്ചറിഞ്ഞ ഈ അകത്തളം വിട്ട് ഞാൻ ഇറങ്ങുകയാണ്.

കൂട്ടിനു മരണത്തിന്റെ മണമുള്ള കടലാസ് കഷണങ്ങൾ മാത്രം.

-

അകത്തളത് നിന്നും പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാനതിലേക്ക് നടക്കാൻ ഇത്രനാളും ജീവിച്ചു തീർത്ത സമയം പോരാതെ വരും ചിലപ്പോൾ.

വൈകുന്നേരങ്ങളിൽ ആരും കാണാതെ പ്രിയപ്പെട്ടവളുമായി സംസാരിച്ചു മതിവരാത്ത, കാടുകൾ നിറഞ്ഞ കാവിലെ ഓർമ്മകൾ വാരിയെടുത് ഈ തോൾ സഞ്ചിയിൽ നിറയ്ക്കണം. അവൾക്കു വേണ്ടി കാത്തിരുന്ന ആൽത്തറയിൽ അവസാനമായി കുറച്ചു സമയമിരിക്കണം.
അവളും ഞാനും കരഞ്ഞു തീർത്ത കുളപ്പടവിൽ ഇരുന്ന്; ഞങ്ങളുടെ കണ്ണുനീരുകളെ ഒപ്പിയെടുത്ത കുളത്തിലെ വെള്ളത്തിൽ തല താഴ്തി ഓർമകളുടെ ഭാരം മുഴുവൻ ഇറക്കി വയ്ക്കണം. പ്രിയപ്പെട്ടവളുടെ കൂടെ നടന്നു തീർത്ത വഴികളിലൂടെ അവളുടെ മണവും തേടി കണ്ണടച്ചുകൊണ്ട് നടന്നു തീർക്കണം.

പക്ഷെ, സ്വഭോധതാൽ എനിക്കൊരിക്കലും സാധിക്കില്ല. അതിനു മുന്നേ ഇത്രയും നാളും ഓർമ്മകൾ കഴുകി കളഞ്ഞ മദ്യത്തെ ഒരിക്കൽ കൂടി ആശ്രയിക്കണം. മദ്യത്തിന്റെ ലഹരിയില്ലാതെ ഒരിക്കലും എനിക്ക് അവളുടെ ഓർമകളിലേക്ക് കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല.

ഞാൻ കാവിലേക്ക് നടന്നു ചെന്നു, അവിടെ ഭണ്ടാര തറയിലിരുന്നുകൊണ്ട് തോൾ സഞ്ചിയിൽ നിന്നും ഓൾഡ്‌ മങ്ക്  റം ബോട്ടിൽ പുറത്തേക്കെടുത്തു.
ഗ്ലാസിലേക്ക് ഒഴിക്കും മുന്നേ എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി, ഗ്ലാസിലേക്ക് ഒഴിക്കാതെ, മദ്യത്തിന്റെ കാഠിന്യം കുറയ്ക്കാതെ മുഴുവൻ അകത്താക്കാൻ ശ്രമിച്ചു. നടന്നില്ല, ഒന്നും കഴിക്കാത്തത് കൊണ്ടാണോ, അതോ മദ്യത്തെ അവൾ വെറുക്കുന്നത് കൊണ്ടോ; കുടിച്ച മദ്യം മുഴുവൻ തിരിച്ചു പുറത്തേക്കു തന്നെ വന്നു.

അതിന്റെ മുകളിലായി ഞാൻ കിടന്നു, കാരണങ്ങൾ ഒന്നുമില്ലാതെ ഞാൻ പൊട്ടി കരഞ്ഞു.

എനിക്ക് കാണാം. കാവിലെ കാടുപിടിച്ച വഴിയിലൂടെ അനു കടന്നു വരുന്നത്, പിന്നാലെ ഞാനും.
അവൾ കരയുകയാണ്, അവളുടെ കണ്ണുനീർ അവൻ വിരൽ കൊണ്ട് ഒപ്പിയെടുത്തു. അവളെയൊന്നു നെഞ്ചോടു ചേർത്ത് കെട്ടി പിടിക്കണം എന്നുണ്ട് അവന്. പക്ഷെ പ്രിയപ്പെട്ടവളെ നെഞ്ചോടു ചേർത്ത് പിടിക്കാനുള്ള ദൈര്യം പോലും അവനില്ല.
അവൾ തറയിൽ ഇരുന്നു, അവൾക്കു തൊട്ടരികിലായ് അവനും.
ഭ്രാന്തനായ അവളുടെ അച്ഛൻ കാട്ടി കൂട്ടുന്ന പരാക്രമങ്ങളെ കുറിച് അവൾ അവനോടു പറയുകയാണ്‌, വിഷമങ്ങൾക്ക് മുന്നിൽ എന്നും അവൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചിട്ടുണ്ട്.

"ഇതിനൊക്കെ മുന്നിൽ നിനക്കെങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നു, അനു?, ഞാനാണെങ്കിൽ ഇപ്പോൾ ആത്മഹത്യക്ക് മുന്നിൽ കീഴടങ്ങി കാണും"

" നീ ഒരു ഭീരുവാണ്, ആൾക്കാരുടെ മുന്നിൽ നിന്ന് കൊണ്ട് എന്നോട് സംസാരിക്കാൻ പോലും കഴിയാത്ത ഭീരു."

"എനിക്കൊരിക്കലും നിന്നെ പോലെയാവാൻ കഴിയില്ല."

"ഈ അന്ധവിശ്വാസങ്ങൾ നിറഞ്ഞ കാവില്ലെങ്കിൽ, നിനക്കൊരിക്കലും എന്നോട് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല, അല്ലെ?"

അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു.

ചർധിച മദ്യതിന്റെ വൃത്തികെട്ട മണം. ഞാൻ എഴുനേറ്റു നടക്കാൻ ശ്രമിച്ചു. പക്ഷെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നു. അവരിരിക്കുന്ന സ്ഥലത്തേക്ക് ഞാൻ മുട്ടിലിഴഞ്ഞു നീങ്ങി. എന്റെ കൈകൾ അവരെ തിരഞ്ഞു. പക്ഷെ!

കാവിലെ വള്ളികളിൽ ചാർന്നു നിന്ന് കൊണ്ട് അവൾ കരയുകയാണ്, അവളെ അവൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്തായിരിക്കും ഞാൻ അവളോടന്നു പറഞ്ഞു കാണുക, അവളെ വേദനിപ്പിച്ച വാക്കുകളൊക്കെ അനുവാദം കൂടാതെ നാവിൻ തുംബിലെക്ക് വന്നവയും ഓർമകളിൽ തങ്ങി നിൽക്കാത്തവയുമായിരുന്നു. ആ വാക്കുകൾ തേടേണ്ടതില്ല, അവൾക്ക് കരയാനുള്ള കാരണം എന്നും ഞാൻ മാത്രമായിരുന്നു.

എനിക്ക് പൊട്ടി കരയണം, ഞാൻ ആൽ തറയിലേക്ക് നടന്നു.
തറയിൽ അൽപ്പ നേരം കിടന്നു, മദ്യത്തിന്റെ ലഹരിയിൽ കരയാൻ ആരംഭിച്ചു. ഉറക്കെ, സ്വർഗത്തിൽ നിന്നും അവൾ കേൾക്കും വിധം ഞാൻ പൊട്ടി കരഞ്ഞു.
ചുറ്റുമുള്ള ആരും തന്നെ എനിക്കൊരു വിഷയമായിരുന്നില്ല. അവർ എന്ത് കരുതും, എന്നതിനെ പറ്റി ഞാൻ ചിന്തിച്ചില്ല. അല്ലെങ്കിലും മരണം തേടി നടക്കുന്നൊരുവന്റെ ചിന്തകളിലേക്ക് അതൊന്നും തന്നെ കടന്നു വരില്ലല്ലോ.

ഞാൻ കണ്ണ് തുറന്നു, എനിക്ക് ചുറ്റും പല മുഖങ്ങൾ, പരിചയമുള്ള മുഖങ്ങൾ. കുറച് വെള്ളം തന്നു അവർ എന്നോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു, ഞാൻ മുഖം കഴുകി.
കൈകൾ മുഴുവൻ രക്തത്തിന്റെ നിറം പുരണ്ടു.

ലഹരിയുടെ കെട്ടടങ്ങും മുന്നേ, കണ്ണുനീരിനു പകരം രക്തം വരുന്ന കണ്ണുകൾ അടയുന്നതിനു മുന്നേ, ചുടു കാട്ടിലേക്ക് നടന്നു.

കാടുകൾ മൂടി കിടയ്ക്കുന്നു, പക്ഷെ ഈ കൂരിരുട്ടതും കാടുകൾ താണ്ടി ചുടുകാട്ടിലെക്ക് പോകുവാനുള്ള ദൈര്യം എനിക്കിന്നുണ്ട്, ഞാൻ നടന്നു.

വിക്ര്തമായ ഒരു രൂപം എന്നെ ചുടുകാട്ടിലേക്ക് ക്ഷണിക്കുക്കുന്നു, അത് അവളല്ല, എന്റെ അനു.

പക്ഷെ,

" വരൂ പ്രിയനേ, ഇത്രയും കാലം ഈ ചുടുകാട്ടിന്റെ അതിർ വരംബ് ഭേധിച് എനിക്ക് കടന്നു വരാൻ പറ്റിയില്ല, നീ ക്ഷമിക്കൂ."

അല്ല ഇത് എന്റെ അനുവല്ല.

" നീ വിശ്വസിച്ചേ പറ്റു, ഈ ചുടുകാട്ടിൽ ഞാൻ കതിയെരിയുന്നത് നീയും കണ്ടതല്ലേ, ശരീരം കത്തിയെരിയാൻ വിട്ടുകൊടുതവൾക്ക് ഇതിലും ഭംഗി വേണമെന്ന് നീ വാശി പിടിക്കരുത്."

ചുടുകാട്ടിലെക്കുള്ള വഴിയിൽ ഞാനിരുന്നു, കരയാനുള്ള ദൈര്യം നഷ്ടപ്പെട്ട്.

-

ചുടുകാട്ടിലെ വഴിയിൽ റമിൻറെ ബലതാൽ ഭോധമില്ലാതെ കിടന്നു.

നിന്നെ ഓർത്തെടുക്കുക എന്നുള്ളത് മരണത്തിൻറെ ഗന്ധം അറിയുന്നതിനേക്കളും കഠിനമാണ്. അതുകൊണ്ട് തന്നെ ലഹരിയെ കൂട്ടുപിടിക്കാത്ത ഒരു നിഷം പോലും നിൻറെ മരണത്തിനു ശേഷം എനിക്കുണ്ടായിട്ടില്ല.

ഇവിടെ നഷ്ടങ്ങൾ എനിക്ക് മാത്രമല്ല,

നീ രാഷ്ട്രീയം ഓതിക്കൊടുത്ത കുളക്കടവിലെ കാട്ടു  ചെംബകതിനും, ഉറക്കമള ചിരുന്നെഴുതിയ കവിതകൾ പാടി കേൾപ്പിച്ച പരമീനുകൾക്കും, ഗുൽമോർഗിനെ കുറിച് പറഞ്ഞു കൊതിപ്പിച് കൂടെ വരാൻ തയാറായി നിന്ന ദിവസവും വയ്കുന്നേരങ്ങളിൽ കാവിലെ വള്ളികളിൽ വന്നിരിക്കുന്ന ചുവന്ന വാലുള്ള പക്ഷികൾക്കും കൂടിയാണ്.

നിൻറെ ശരീരം കത്തിയെരിയുമ്പോൾ ചുവന്ന വാലുള്ള പക്ഷികൾ നിനക്ക് മുകളിലായ് വട്ടമിട്ടു പറക്കുന്നത് ഞാൻ കണ്ടു, അതിലൊന്ന് പുകകൾക്കിടയിൽ ശ്വാസം മുട്ടി നീ എരിയുന്ന ചിതയിലേക്ക് വീണു കത്തിയെരിഞ്ഞു. മറ്റുള്ളവ പിന്നെ കാവുകളിലെക്ക് വന്നിട്ടില്ല എന്ന് ഉക്കു പറയുന്നത് കേട്ടു, ചിലപ്പോൾ നിൻറെ സ്വപ്നങ്ങളിലെ ഗുൽമോർഗും തേടി പോയതാവാം. പക്ഷെ, അവ ഗുൽമോർഗിലെ പക്ഷികൾ കരയാറില്ല എന്ന നിൻറെ വാദം പൊളിചെഴുതും.

ഭ്രാന്തനായ നിൻറെ അച്ഛൻ വിറകുകൾ അടുക്കി വച്ച കൂടയിലെ ചങ്ങല കുരുക്കിൽ നിന്നും അക്രമിക്കാൻ വേണ്ടി ഒരു ശരീരത്തെ തേടി അലമുറയിടുകയാണ്, വഴിയരികിലെ തുളസി ചെടികൾ ആരും പിചിയെട്ക്കുവാനില്ലാതെ വിരസതയോടെ ഉറങ്ങുകയാണ്.

നീ വരുത്തി വെച്ച നഷ്ടങ്ങൾ ഒരിക്കലും എനിക്ക് മാത്രമല്ല അനു.

വരൂ, നമുക്ക് വീണ്ടും കുളക്കടവിലേക്ക് പോകാം, പട്ടിണികൾ പങ്കിടാം ഇന്നെനിക്കതില്ലെങ്കിൽ കൂടിയും.

അനു,
മരണം തേടി ഹിമാലയതിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാൻ ഗുൽമോർഗ് വഴി പോവും. നിനക്ക് വേണ്ടിയെഴുതിയ പ്രണയ ലേഖനങ്ങൾ മുഴുവൻ നിനക്ക് ഏറ്റവും പ്രിയപ്പെട്ട അലപതെർ തടാകതിലെറിയും, കൂടെ നിൻറെ ഓർമകളും. പിന്നീടങ്ങോട്ട് നിൻറെ വാസം ഗുൽമോർഗിലായിരിക്കും.

"പ്രിയനേ, നീ എന്തിനെന്നെ ഇത്രയും സ്നേഹിക്കുന്നു"

"പ്രണയിച്ചു പോയി ഞാൻ നിന്നെ"

"ഇത് പ്രണയമല്ല, ഇത് ഭ്രാന്താണ് വെറും ഭ്രാന്ത്, നീ ജീവിക്കുക, സ്വപ്നങ്ങളുടെ തേരിലേറി കൊടുമുടികൾ കീഴടക്കുക"

"നീയില്ലാതെ എനിക്കെങ്ങനെ കഴിയും. ലഹരികളെനിക്ക് മടുത്തു, യാത്രകളും. ഇനിയെൻറെ മുന്നിലുള്ള ഒരേ ഒരു വഴി മരണമാണ്. നീ സ്വപ്നം കണ്ടത് പോലെ ഹിമാലയത്തിലെ തണുപ്പിൽ ശ്വാസം കിട്ടാതെയുള്ള മരണം. ദേശാടന പക്ഷികളുടെ മരണം. അത് കീഴടക്കാൻ വേണ്ടിയുള്ള യാത്രയിലാണ് ഞാൻ."

"ഈ ചുടുകാട്ടിൽ നിന്നും നീ തിരിച്ചു പോവുക, ജീവിതത്തെ കുറിച് സ്വപ്നം കാണാൻ ആത്മാക്കൾക്കനുവാധമില്ല, കരയുക, ശബ്ദമില്ലാതെ ഈ ചുടുകാട്ടിൻറെ മതിലുകൾക്കുള്ളിൽ നിന്ന് വിങ്ങി കരയുക, അതാണെൻറെ വിധി.

"എങ്കിൽ ഈ സ്മാശനത്തിലെ തീ ചുളയിൽ ചാടി ഞാൻ സ്വയം  പ്രണയത്തിൻറെ  ചാവേറായി മാറാം. ശരീരമില്ലാത്ത രണ്ടാത്മാക്കളായി നമുക്ക് പ്രണയിക്കാം."

"പ്രിയനേ, ഇവിടെ അതിനും അനുവാദമില്ല, കതിയെരിഞ്ഞവരുടെ വിധി വിങ്ങി കരയുക എന്നത് മാത്രമാണ്. ഇവിടെ മറ്റൊന്നിനും അനുവാദമില്ല."

"അനു, നീ എന്നെ ഇനിയെങ്കിലും വെറുക്കാൻ ശീലിക്കുക"

"നീ തന്ന ചുംബനത്തിൻറെ ചൂട് ഇപ്പോഴും എൻറെ നെറ്റിയിലുണ്ട്, പൊയ്ക്കൊള്ളുക മരണത്തെ തേടിയല്ല, ജീവിതം തേടി."


ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ കണ്ണുകൾ പാതി തുറന്നു, എനിക്കറിയാമായിരുന്നു നടക്കുന്നതൊക്കെ മിഥ്യാഭോധമാണെന്ന്, മിഥ്യയാണെങ്കിൽ കൂടിയും കണ്ണിലെ ചോര നിറം മാറാതെ നിൽക്കുകയാണ്. ഒടുവിൽ പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാന കുഴിക്കടുതേക്ക് ചെന്നു.

ശരീരം മുഴുവൻ വിറകു കൊള്ളികൾ വച്, തിരിച്ചറിവില്ലാതെ ആ ഭ്രാന്തൻ അവളുടെ ശരീരത്തിന് തീ കൊളുത്തി, ദൂരെ മാറി നിന്ന് ഉണങ്ങി വീഴാറായ മരത്തിൽ അവൻ ചാരി നിൽക്കുകയായിരുന്നു, ഒരു തുള്ളി കണ്ണീരു പൊഴിക്കുവാൻ ശക്തിയില്ലാതെ.
കത്തി തീരും മുന്നേ അവൾ അവനെ വന്നു കെട്ടി പിടിക്കുന്നു, പക്ഷെ അവനത്‌ തിരിച്ചറിയുന്നില്ല. അവൾ ആക്രാന്തത്തോടെ അവനെ ചുംബിച്ചു, അവൻറെ മുന്നിൽ നിന്ന് അലമുറയിട്ടു കരയുന്നു, അവൻ അറിയുന്നില്ല. കൂടി നില്ക്കുന്ന ആരും അത് കാണുന്നില്ല.

അനു, എനിക്കത് അന്നറിയാൻ കഴിഞ്ഞെങ്കിൽ ആ ചിതയിൽ ഞാനും വരുമായിരുന്നു, നിൻറെ കൂടെ.

അവൾ, അവന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി, ചുടുകാട്ടിൽ നിന്നും മനുഷ്യരെല്ലാം ഒഴിഞ്ഞു പോയി. പക്ഷെ, കത്തിയെരിയുന്ന ചിതയ്ക്ക് മുന്നിൽ ഭ്രാന്തനും,  ഉണങ്ങി വീഴാറായ മര കൊമ്പിൻറെ ബലതാൽ നിലത്തു വീഴാതെ അവനും അവിടെ തന്നെ നിന്നു, പ്രിയപ്പെട്ടവൾ ഓർമ്മകൾ മാത്രമായി എന്ന തിരിച്ചറിവില്ലാതെ.



- 2

ഓർമകളിൽ നിന്നും വർതമാനതിലെക്കു തിരിച്ചു, 
ഒരു വർഷം കഴിഞ്ഞിരിക്കുന്നു എന്ന സത്യം ആസാമിലെ അഗ്നിഗർഹ് മലകൾക്ക് താഴെയുള്ള ചെറിയ ഗുഡ്സ് മുറിയിൽ അജ്ഞാത വാസത്തിൽ ആയിരിക്കെ; കണ്ണിനു മുന്നിൽ തടഞ്ഞ കലണ്ടർ നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
ആദ്യം കിട്ടിയ ട്രെയിനിൽ ഡൽഹിക്കും പിന്നീട് കൺഫൊം അല്ലാത്ത ഒരു സ്ലീപ്പർ ടിക്കറ്റിൻറെ സഹായത്തോടെ നാട്ടിലേക്കും തിരിച്ചു, ഒളിച്ചോടിയ ഒരു വർഷം, സത്യത്തിൽ എന്നിൽ നിന്നും തന്നെയായിരുന്നു മറഞ്ഞു നിന്നത്, അതെന്തിനെന്നു ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്, കണ്ണുകൾ നനയുകയല്ലാതെ അതിൻറെ ഉത്തരം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല, ചിലത് അങ്ങനെയാണ്; കാരണങ്ങളും ഉത്തരങ്ങളും അന്വേഷിക്കുംതോറും അത് അകന്നു പോയിക്കൊണ്ടേയിരിക്കും.


എല്ലാം മറന്നു എന്ന് വേണമെങ്കിൽ എല്ലാവരോടും കളവു പറയാം, പക്ഷെ മനസ്സിനെ കളവു പറഞ്ഞു ഭോധിപ്പിക്കാൻ കഴിയില്ലല്ലോ. എന്തിരുന്നാലും മുഖത്ത് ഒരു ചെറിയ പുഞ്ചിരി തീർത്ത് എല്ലാവരെയും വഞ്ചിക്കാൻ കഴിഞ്ഞു തുടങ്ങി. ആരുടേയും കുത്തി നോവിക്കുന്ന ചോദ്യങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നത് മാത്രം എന്നെ വേദനിപ്പിച്ചു. 
ദിവസങ്ങളോളം വെറുതെ നടന്നു നേരം പാഴാക്കി കൊണ്ടിരുന്നു, അല്ലെങ്കിലും ഇനിയെന്ത് എന്ന ചോദ്യം പോലും മനസ്സിൽ കടന്നു വരാതവൻറെ സമയതിനെന്തുവില.
അങ്ങനെ, പുതിയൊരു ലോകത്തിലേക്ക് കാലെടുത്തു വച്ചു, രാവും പകലും ഒരേ പോലെ പേക്കൂത്തുകൾ നടക്കുന്ന ഈ വലിയ നഗരത്തിൽ ഒറ്റമുറി ജീവിതം എന്നെ പൂർണ്ണമായും ഒരു ബ്രാന്തനാക്കി മാറ്റിയിരുന്നു. പലതവണ ഇവിടം വിട്ട് മറ്റെവിടെക്കെങ്കിലും ഓടി പോയാലോ എന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു. ഒരു തവണ ബാഗ്‌ പാക്ക് ചെയ്തു വയ്ക്കുക പോലും ചെയ്തു. പക്ഷെ ഇനിയൊരു ഒളിച്ചോട്ടം എനിക്ക് ചുറ്റും ഭ്രമണം ചെയുന്നവരുടെ ജീവിതത്തെ പ്രതികൂലമായി ഭാധിക്കും എന്ന് എനിക്കറിയാമായിരുന്നു.
എന്നിൽനിന്നും ഒളിച്ചോടിയ ഒരു വർഷം എന്നിലേക്ക് കടന്നു വന്നു കൊണ്ടേയിരുന്നു. പക്ഷെ പൂർണമായും ഓർത്തെടുക്കാൻ കഴിയുന്നില്ല, അത് ഓർത്തെടുക്കാനുള്ള ശ്രമത്തിനിടയിൽ മദ്യത്തെ കൂട്ട് തേടി, സത്യത്തിൽ അനുവിൻറെ ഓർമ്മകൾ തികട്ടി വരുമ്പോൾ അത് ഒഴിവാക്കാൻ വേണ്ടിയാണ് എന്ന് പറയുന്നതാവും ശെരി.
മദ്യവുമായി ഇരുണ്ടമുറിയിൽ കഴിച്ചുകൂട്ടി തനിച്ചു ലോകത്തെ നോക്കി കണ്ട കുറച്ചു മാസങ്ങൾ, ഈ മടുപ്പാണ് അലഞ്ഞു തീർത്ത ഒരു വർഷത്തെ ഓർമ്മകൾ എൻറെ മുന്നിലേക്ക് വലിച്ചിട്ടത്. ഞാൻ തിരിച്ചറിയുകയായിരുന്നു, എന്നിലെ സങ്കടങ്ങളും വിരഹങ്ങളും ഞാൻ മറക്കുകയയിരുന്നില്ല ഒരു വർഷത്തെ അലച്ചിൽ അത് നേരിടാനുള്ള ശക്തിയായി എന്നിൽ പ്രാപിക്കുകയായിരുന്നു എന്ന്.

ഒരു മാസം തികഞ്ഞു, കുറച്ച് തുക എന്ന് പറഞ്ഞു മുതലാളി അൽപ്പം തുക എൻറെ കയിൽ വച്ചു തന്നു. ഞാൻ കവർ തുറന്നു നോക്കി, അത്യാവശ്യം വലിയ തുക തന്നെ.

ജീവിതത്തെ ഏതു നിലയില വേണമെങ്കിലും വ്യാഗ്യാനിക്കാം എന്ന്, എൻറെ സന്തോഷങ്ങൾ കണ്ടെത്തി അതിലൂടെ എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നവരെ സന്തോഷിപ്പിക്കാൻ കഴിയണം, അല്ലാത്ത പക്ഷം മരണത്തിനു കീഴടങ്ങുന്നതിന് മുന്നേ മാപ്പ് പറഞ്ഞു തീർക്കാൻ കഴിയാതെ വരും. ആരും തന്നെ ഈ ലോകത്ത് പൂർണ സന്തോഷത്തോടെ ജീവിക്കുന്നില്ല,അങ്ങനെയെങ്കിൽ ആ ജീവിതത്തിൻറെ അർഥം ശൂന്യമാണ്. വിരഹങ്ങൽക്കിടയിലാണ് പ്രണയത്തിൻറെ ധ്രിടത. അതുപോലെതന്നെ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി