സർഗാത്മകത - സ്വയംഭോഗം

സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിൽ. ആർക്കും മനസിലാവത്തൊരു ഇതിവൃത്തം. മടുപ്പിക്കുന്ന ജീവിതം നാടകമായി മാറുമ്പോൾ അക്ഷരങ്ങൾകൊണ്ട് എന്ത് തുന്നി ചേർക്കാനാണ്. കേൾക്കാൻ ആരെങ്കിലുമുണ്ടോ? ഇല്ല, ഉണ്ടാവില്ല. എങ്കിലും ഉറക്കെ ചോദിച്ചു പോവും. ഈസ് ദാറ്റ് എനിബടി ലിസണിങ് മൈ വോയ്‌സ്? എന്തൊക്കെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടെത്താൻ മാത്രം കഴിയുന്നില്ല. തുന്നിച്ചേർത്ത അക്ഷരങ്ങളും, പകുതി ചൊല്ലി തീർത്ത കവിതകളും, കാമവും, പ്രണയവും, വികാര സ്നേഹ പ്രകടനങ്ങളും എല്ലാം നഷ്ടപെടലുകളോടുള്ള ഭയത്തിനുപുറത്തുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. ഒരുകാലമുണ്ടായിരുന്നു, അടച്ചിട്ട ജനാലകൾ ശബ്ദമുണ്ടാക്കാതെ തുറന്നിട്ടുകൊണ്ട്, ഇരുട്ടിനെ കീറിമുറിച്ചു താഴേക്കു വീഴുന്ന നിലാവിനാൽ, കാമത്തിന്റെ ആസക്തിയിൽ നാണം വഴിതടയുമ്പോൾ നഗ്നമായ ശരീരത്തെ പുതപ്പു കൊണ്ടുമൂടി ആകാശത്തെ പൂർണ നഗ്നമായ ചന്ദ്രനിലേക്ക് മാത്രം കണ്ണുകളെറിഞ്ഞുകൊണ്ട് സ്വയംഭോഗം ചെയ്‌തുതീർത്ത രാത്രികൾ. മൂർച്ഛയിലേക്കെത്തിയ ഓരോ സിരകളിലും ചുവന്ന രക്തത്തിന്റെ കൂടെ അപ്‌ഡേറ്റു ചെയ്ത കാമകണികകൾ ശരീരത്തിലേക്കാകമാനം ചപ്പാത്തു തീർക്കുന്ന നിമിഷങ്ങൾ. തുറന്നിട്ട ജനാലകൾക്കുള്ളിൽകൂടി തണുത്ത കാറ്റ് വീശുമ്പോഴും വിയർത്തൊഴുകാൻ തിടുക്കം കൂട്ടുന്ന ദീർഗ്ഗമല്ലാത്ത ചില നിമിഷങ്ങൾ. കൂടു വിട്ട് കൂടുമാറി ഇണയെത്തേടി പോവുന്ന രാത്രി സഞ്ചാരികളായ കിളികളുടെ ശല്യപ്പെടുത്തുന്ന ചിറകടി ശബ്ദവും, വാർദ്ധക്യം മൂലം ത്രാണിയില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇലകളുടെ വേർപാടിൽ, തളിർത്ത കുഞ്ഞിലകൾ പൊഴിക്കുന്ന കണ്ണീരില്ലാത്ത കൂട്ട കരച്ചിലുകളുടെ ശല്യപെടുത്തലുകളിലും ശ്രദ്ധ നഷ്ടപ്പെടാതെ സ്വയംഭോഗിച്ചുകൊണ്ട് മനസ്സിനെയും ചിന്തകളുടെ സ്മരണകളെയും ഉദ്ധീപിപ്പിച്ച രാത്രികൾ. ഏകതാനമായ ശബ്ദത്തിനപ്പുറത്തേക്ക് മറ്റൊരു ശബ്ദം കാതുകളിൽ സെൻസർ ചെയ്യപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന നിമിഷങ്ങൾ. കൈയുടെ വേഗത കുറയുകയും ക്രമാതീതമായി പുതപ്പിന്റെ നില ഉറക്കത്തിന്റെ അഭിനയ ആംഗ്യത്തിലേക്ക് ഒതുക്കികൊണ്ട്, അടക്കാത്ത കതകിന്റെ അരികിലേക്ക് ഏതെങ്കിലും ആൾരൂപം പ്രത്യക്ഷപെടുന്നുണ്ടോ എന്ന് ഹൃദയമിടിപ്പുകൊണ്ട് കേട്ടിരുന്ന നിമിഷങ്ങൾ. ഉത്തരവാദിത്വത്തിന്റെ കണ്ണുകൾ ഈ ഇരുട്ടിലും എന്റെ ശരീരത്തിനുമുകളിലേക്ക് വീഴുന്നുണ്ടോ എന്ന് ഹൃദയമടക്കിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചിരുന്ന നിമിഷങ്ങൾ. വീണ്ടും സർഗ്ഗശക്തിയുടെയും, സങ്കൽപ്പത്തിന്റെയും, സദാചാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ചന്ദ്രനിലേക്ക് കണ്ണുകളെത്തുന്ന നിമിഷങ്ങൾ. ഏതോ ഒരു നിമിഷത്തിൽ എല്ലാ ശല്യപ്പെടുത്തുന്ന ഒച്ചപ്പാടുകളും നിശബ്ദമാവുന്നു. കണ്ണുകൾ തനിയെയടയുന്നു. കൈയുടെ വേഗത കൂടുന്നതോടുകൂടി സിരകൾ അന്യോന്യം മത്സരിക്കുന്നു. തലയണയിൽ ഉറപ്പിച്ചുവച്ച തല തനിയെ കുടഞ്ഞുകൊണ്ട് അൽപ്പം ഉയരുന്നു. രക്തപ്രവാഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. അൽപ്പ സമയം ചേർന്നുപിടിച്ച രണ്ടു പുരികങ്ങളും അകലങ്ങളിലേക്ക് തെന്നിമാറുന്നു, കാലുകളും കൈകളും ശാന്തമാക്കികൊണ്ട് പുറകിലേക്ക് തെന്നിവീണ ശരീരം നിലാവിലൂടെ അൽപ്പ നിമിഷത്തേക്ക് തെന്നിമാറിയ ചന്ദ്രനെ തിരയുന്നു. ശല്യപ്പെടുത്തിയ ഒച്ചപ്പാടുകൾ ആശ്വാസവാക്കുകൾ പോലെ കാതുകളിലേക്ക് വന്നു കയറുന്നു. വിയർത്ത ശരീരത്തിലെ ഓരോ തുള്ളികളും ജനാലയിലൂടെ വീശുന്ന കാറ്റ് ഒപ്പിയെടുക്കുന്നു. മുറ്റത്തു വിരിയാൻ കൊതിക്കുന്ന മുല്ലപ്പൂ മൊട്ടിന്റെ മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ, തന്റെ മുഖമില്ലാത്ത കാമുകിയുടെ ഉണക്കുമുന്തിരിയുടെ മണമുള്ള മുടിയിഴകൾ മനസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈ കാറ്റിന് അവളുടെ വിയർപ്പിന്റെ മണമായിരുന്നെങ്കിൽ, ഈ തലയണകൾ അവളുടെ മുലക്കണ്ണില്ലാത്ത മുലകളായിരുന്നെങ്കിൽ. ഈ പുതപ്പ് മുഖമില്ലാത്ത അവളുടെ ശരീരമായിരുന്നെങ്കിൽ, ദൂരെ, അങ്ങ് ദൂരെ കാണുന്ന ചന്ദ്രനെ നോക്കികൊണ്ട് പറയുമായിരുന്നു, മിന്നിമറയുന്ന ഈ നക്ഷത്രങ്ങളൊക്കെ എന്റെ ഓരോ രാത്രികളായിരുന്നെന്ന്. ഊറി ചിരിക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവയ്ക്കാൻ അപ്പോഴെങ്കിലും അവൾക്ക് മുഖമുണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഞാൻ ആഗ്രഹിക്കുമായിരിക്കും! -

No comments:

Post a Comment

വായിച്ചതിനു നന്ട്രി