ഇരുട്ടിലേക്ക്

മുറിക്കകത്തെ ഇരുട്ടിൽ ഒരു ഗ്ലാസ് വെള്ളത്തിനായി രാഘവൻ കട്ടിലിൽ നിന്നും വിളിച്ചു പറഞ്ഞു.
കൂരയ്ക്ക് താഴെ മനുഷ്യർ തിരക്കിട്ടോടിക്കൊണ്ടേയിരുന്നു.
കട്ടിലപ്പടികൾക്കിപ്പുറത്തേക്ക് തിരക്കിൻറെ കാലയടിയൊച്ചകൾ മാത്രം കടന്നുവന്നു.
കട്ടിലിൽ നിന്നും തല താഴേക്കുവീണു. അലറാൻ കഴിയാത്ത ശബ്ദം വീർപ്പുമുട്ടി.
കാലടിപ്പാടുകൾ മുറികൾക്കിപ്പുറത്തേക്ക് നിഴലുകളായി ഏന്തിനോക്കി.

അനിത ഭർത്താവിന്റെയും കുട്ടികളുടെയും തുണിയെടുത്ത് കുളക്കടവിലേക്ക് നടന്നു.
ഭർത്താവ് വരുമ്പോഴേക്കും പണികൾ തീർത്ത് പുറത്തേക്കുപോകാനുള്ള തിരക്കിൽ ശല്യങ്ങളായി ഉരളക്കല്ലുകൾ കാലിൽ തട്ടി.

രാഘവന്റെ അമ്മ പടിഞ്ഞിറ്റകത്തെ മുറിയിൽ വിളക്കുകൾ തുടച്ചു വയ്ക്കുന്നു.
കരിഞ്ഞ വെളിച്ചെണ്ണയുടെയും വിളക്കുതിരികളുടെയും മണം അയാളുടെ ശബ്ദത്തേക്കാൾ വേഗത്തിൽ സന്ധ്യയെ വിളിച്ചു.
അല്ലെങ്കിലും അയാളുടെ ശബ്ദം ആ വീട്ടിലെ ആരുടേയും ചെവികളിലേക്ക് എത്താറില്ല.
അലർച്ചയുടെ ആഘാതം കൂടുമ്പോൾ ചില നിഴലുകളുടെ തലകൾ വാതിലിനിപ്പുറത്തേക്ക് എത്തിനോക്കുന്നത് പോലെ.

കുന്നിനു കീഴിലേക്ക് മത്സരിച്ചോടികൊണ്ട് നിഷാദ് കുട്ടുവിനോപ്പം ഉമ്മറത്ത് വന്നിരുന്നു.

അലക്കി കഴിഞ്ഞ തുണികളുമായി  അനിത വരമ്പിലൂടെ നടന്നുവന്നു. തുണികൾ മുറ്റത്തെ അയലിലേക്ക് ഉങ്ങാനിട്ടുകൊണ്ട് പിറുപിറുത്തുകൊണ്ടിരുന്നു.
ബക്കറ്റു കമിഴ്ത്തിവച്ചുകൊണ്ട് കയറ്റികുത്തിയ മാക്സി വലിച്ചിട്ടു, അടുക്കളയിലേക്ക് കയറി.
പാത്രത്തിൽ കഴിക്കാനുള്ളതെടുത്ത് ഉമ്മറത്തേക്ക് വന്ന് കുട്ടുവിനു നേർക്ക് നീട്ടി.
കുപ്പിയിൽ നിന്നും കൈയിലേക്ക് വെളിച്ചെണ്ണയൊഴിച്ചു കുട്ടുവിന്റെ തലയിലും മുഖത്തും വാരിപിടിപ്പിച്ചുകൊണ്ട് പിറുപിറുത്തുകൊണ്ടേയിരുന്നു.

'എങ്ങോട്ടാ വല്യമ്മേ പോണേ?'
പടികളിൽ തന്നെയിരുന്നുകൊണ്ട് തലയുയർത്തി നിഷാദ് ചോദിച്ചു.
എഴുനേറ്റു കുറ്റൂട്ടിവിന്റെ കൈലുള്ള പാത്രത്തിലേക്ക് കൈകൾ നീട്ടി.

'എങ്ങോട്ടായാൽ ഇനക്കെന്താ, അന്വേഷിക്കാൻ വന്നേക്കണു.'
കൈകൾ തട്ടിമാറ്റി ദേഷ്യത്തോടെ മറുപടിപറഞ്ഞു.

നിരാനന്ദതയുടെ നനവുകൊണ്ട് കണ്ണുകൾ നനഞ്ഞു. കീറിയ ബാഗും കൈയിലെടുത്ത് തലകുനിച്ചുകൊണ്ട് അകത്തേക്ക് കയറിച്ചെന്നു. ഇരുട്ടിലേക്ക് ജനാലകൾ വഴി സന്ധ്യയെ വിളിച്ചുകയറ്റി.
സന്ധ്യയിലും തിരസ്കാരത്തിന്റെ വാക്കുകൾ തലയ്‌ക്കു മുകളിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.

കട്ടിലിൽ നിന്നും തെറ്റിക്കിടക്കുന്ന അച്ഛന്റെ ശരീരത്തെ അവൻ ചേർത്തുപിടിച്ചു.
ബലമില്ലാത്ത കൈകളിൽ താങ്ങി കട്ടിലിൽ കിടത്തി, തലയ്‌ക്കു താഴെ തലയണ ഉയർത്തി വച്ചു.
ചളിപുരണ്ട വലിപ്പം കുറഞ്ഞ നേർത്ത കൈകൾ തലോടലുകളായി രാഘവന്റെ നെറ്റിയിൽ പതിഞ്ഞു.

'വെള്ളം, വെള്ളം.'
പതിഞ്ഞ സ്വരത്തിൽ രാഘവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു.
അടുക്കളയിൽ നിന്നും അച്ഛന്റെ വലിയ തൊണ്ടൻഗ്ലാസിൽ വെള്ളവുമായി വന്നു.
വായിൽ പതിയെ ഒഴിച്ചുകൊടുത്തു. ഇരുവശത്തുകൂടെയും കിടക്കയിലേക്ക് വെള്ളം വാർന്നൊലിച്ചു.
നൂലുകളുടെ വരയിളകിയ ചളിപുരണ്ട കുപ്പായത്തിൽ അവൻ തുടച്ചു.
നനഞ്ഞ തോർത്തിനാൽ അച്ഛന്റെ മുഖവും വായയും തുടച്ചു.
തുടയ്ക്കും തോറും കണ്ണുകൾ നനഞ്ഞു. അച്ഛന്റെ നെറ്റിയിൽ നെറ്റിയമർത്തി, നനഞ്ഞ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി. അമ്മയുടെ കൈകൾ തന്നെയും അച്ഛനെയും ചേർത്തുപിടിക്കാൻ വന്നിരുന്നെങ്കിലെന്നവൻ ആഗ്രഹിച്ചു.

സ്‌കൂളിലെ കഥകൾ അച്ഛനോടെന്നോളം ഉറക്കെ പറഞ്ഞു. ചുവന്ന മഷിപ്പാടുകളിൽ സ്വായത്തമാക്കിയ നേട്ടങ്ങൾ അച്ഛനുമുന്നിൽ തുറന്നുവച്ചു. നിശബ്ദതയുടെ കുപിതമായ ഗന്ധം അവന്റെ മുന്നിൽ മറഞ്ഞു.

'കുഞ്ഞേ' രാഘവൻ അടഞ്ഞസ്വരത്തിൽ വിളിച്ചു.
'എന്താ അച്ഛാ?'
'വഴിവെട്ടാൻ നീ പാകമായിട്ടില്ല, എങ്കിലും നിന്റെ വഴികൾ നീ തന്നെ വെട്ടിയെടുക്കണം. ഈ അച്ഛന് നോക്കി നിൽക്കാൻ മാത്രമേ കഴിയൂ.'

കണ്ണുകൾ ഉത്തരങ്ങളില്ലാതെ അച്ഛനിലേക്കിറങ്ങിച്ചെന്നു. സന്ധ്യയിൽ ചുവക്കുന്ന ആകാശം മുറിക്കകത്തേക്ക് കയറിവരുന്നത് നോക്കി അച്ഛന്റെ മുടികളിലും കൈകളിലും തടവി.
വിശന്ന വയറു തടവി അടുക്കളയിലേക്ക് നടന്നു.
കാലിയായ പാത്രങ്ങൾ പ്ലാവിൻ ചുവട്ടിലെ വെണ്ണീറുകൾക്കിടയിൽ കൂട്ടിമുട്ടുന്നു.
അടുക്കള വാതിൽപടികൾക്കുമേൽ വയറുതടവിയിരുന്നു.
വയലിലേക്ക് സൂര്യൻ ചുവന്നു താഴുന്നു.

മുഖത്തേക്ക് ഇളം ചൂടുവെള്ളം വന്നുവീണു.
വല്യമ്മ കിണറ്റിൻ പടവിൽ കുട്ടുവിനെ കുളിപ്പിക്കുന്നു. അവർ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ കടല് കാണാനും സിനിമയ്ക്കും പോവാറുണ്ട്.
ആഗ്രഹങ്ങൾ വറ്റിയതുകൊണ്ട് കണ്ണുകളുടഞ്ഞില്ല, വയലിലേക്ക് മരപ്പാലം കയറിയിറങ്ങി.
തോട്ടിലെ ഒഴുക്കിന് അച്ഛന്റെ ചിരിയുടെ ശബ്ദമായിരുന്നു. പാറയിലേക്കടിക്കുന്ന ഒഴുക്കിന്റെ ശബ്ദം.

താഴ്ന്നിറങ്ങുന്ന സൂര്യന്റെ വെയിൽ വയലിലേക്ക് വീണു.
സന്ധ്യയിലെ ചുവന്ന വെയിലിനു അമ്മയുടെമണമാണ്. അമ്മയുടെ വറ്റിയ വിയർപ്പിന്റെ മണമാണ്. ചുണ്ടുകൾ വിറച്ചു.
അമ്മയുടെ വറ്റിയ വിയർപ്പിൽ ഈ വരമ്പിലൂടെ നടന്നിട്ടുള്ളതുമാത്രമാണ് ഓർമ്മ.
ഇളവെയിൽ ശരീരത്തെ കെട്ടിപ്പുണർന്നു. അമ്മയുടെ സ്നേഹമാണ്.
വൈകുന്നേരത്തെ വെയിൽ വീഴുന്ന വയലുകളിൽ അമ്മയുടെ കാലൊച്ചകൾ കേൾക്കാം.
അമ്മയെ മണത്തറിയാം. തലയിൽ വെളിച്ചെണ്ണ തടവി കുളിപ്പിക്കാൻ വെയിൽ ഇറങ്ങി വന്നിരുന്നെങ്കിൽ.
ഇരുട്ടിൽ വീട്ടിൽ നിന്നും ബലിഷ്ഠമായ ദൈവ വിളി.

ഇരുട്ടിൽ വീട്ടുമുറ്റത്ത് രാഘവന്റെ അമ്മ തെളിയിക്കുന്ന വിളക്കിനു ചുറ്റും മഴപ്പാറ്റകൾ എരിഞ്ഞു വീണു.
'രാമഃ രാമഃ ' വീട്ടിൽ മുഴങ്ങിക്കേട്ടു.
ഇരുട്ട് വീഴാത്ത പടിഞ്ഞാറിലേക്ക് നോക്കി, വെയിലുകൾ വറ്റുന്ന വയലുകളെ നോക്കി അവൻ വീട്ടിലേക്ക് നടന്നു.
വല്യമ്മയും വല്യച്ഛനും കുട്ടുവും കുന്നിൻ മുകളിലേക്ക് കയറി പോകുന്നത് മങ്ങിയ ഇരുട്ടിലും അവൻ കണ്ടു. വല്യച്ഛന്റെ ചുവന്ന നീളമുള്ള ടോർച് മിന്നി.
കണ്ണുകളടച്ചു, അടച്ച കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വയൽ വരമ്പിലേക്ക് വാർന്നു.
വറ്റുന്ന വെയിലിനോടൊപ്പം കണ്ണീരും വറ്റിത്തീർന്നു.
രാഘവന്റെ അലർച്ചയിൽ ഓടുകൾ പറന്നു. ഇരുട്ട് നഗ്നമായി.



(24 July 2017)

No comments:

Post a Comment

വായിച്ചതിനു നന്ട്രി