അമ്മയ്ക്ക്

16 വൃശ്ചികം1193

ദില്ലി


പ്രിയപ്പെട്ട അമ്മയ്ക്ക്.

വാട്ടം തട്ടാത്ത യുവത്വമായി നെല്ലിന്റെയും അടുപ്പുകല്ലിന്റെയും മണത്തോടുകൂടിത്തന്നെ ഇരുപത്തേഴാമത്തെ വയസ്സ് തുടങ്ങുമ്പോൾ, അമ്മയ്‌ക്കെഴുതുന്ന ഇടവേളകളിലുള്ള കത്തിൽ ഇനി എന്താണ് എഴുതേണ്ടത് എന്നറിയില്ല.

എഴുത്തൊന്നും അമ്മയോളം അത്രയില്ല എന്നതും, മുറികൾക്ക് പുറത്തേക്ക് തെറിക്കുന്ന പുതിയ അല്ലെങ്കിൽ ഒളിപ്പിച്ചുവച്ച വിവരങ്ങൾ ഒന്നും തന്നെയില്ല എന്നതും തന്നെ കാരണം.

മറ്റൊന്നും തന്നെയില്ലെങ്കിലും പുകഞ്ഞു തീർന്നു എന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷെ തീരില്ല. തിരുത്താൻ അമ്മയ്ക്ക് നിർബന്ധിക്കണം എന്നുണ്ടെങ്കിലും കടന്നു കയറാത്ത വാക്കുകളിൽ 'അമ്മ ഒളിപ്പിച്ചു വയ്ക്കുന്ന സങ്കടങ്ങൾ പോലെ. സുരക്ഷിതത്വത്തിന്റെ അലസമായ എന്തൊക്കെയോ.

പാതിരാ പൂമണങ്ങളും, പലരും കാണാത്ത തലമുറകളും കണ്ടുകൊണ്ട് കെട്ടിറങ്ങിയ ലഹരികളിൽ തന്നെയാണ് ഇത് കത്തെന്നപോലെ കടലാസിൽ പതിയുന്നത്. ചിട്ടപ്പെടുത്തലുകളില്ലാതെ.

മുകളിലെ രണ്ടുകാര്യങ്ങളും അമ്മയോട് പണ്ടത്തെപോലെയല്ലാതെ പറയാൻ കഴിയുന്നത് യുക്തിയിൽ അലസതയില്ലാതെ കാര്യങ്ങൾ കാണാറുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്തി എന്നുള്ളതുകൊണ്ടാണ്.
മനുഷ്യ ബുദ്ധിയുടെയും ലഹരികളുടെയും ഇടയിൽ ശ്വാസം മുട്ടുന്ന ഈ നഗരത്തിലെ നടുക്കളത്തിൽ നിന്ന് ഇതെഴുതുമ്പോൾ ഓരോ വൈഷമ്യവും സ്വപ്നങ്ങളായി പറക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആവേശം കൊള്ളുന്നതൊന്നും നമ്മളറിയില്ലല്ലോ. തലയിലെ നെല്ല് ചാക്കുപോലെ.

ഇടയ്ക്കിടെ ദൂരെ കണ്ണും നട്ടിരിക്കാൻ മഴവറ്റിയ വയലുകൾ പോലെ ഹിമാലയത്തിന്റെ ഓരോ വശവും കാണാനുള്ള ആഹൂതിമാത്രമാണ് മർത്യഹങ്കാരത്തെ നാനാവിധമാക്കിയ ലഹരിയുടെ താന്തോന്നിത്തമായി മാറുന്നത്.
അപ്പോഴും, ഫോൺ വിളികളിലെ പല വാക്കുകളും നിശബ്ദമാവുമ്പോൾ ഒരു കൽപ്പകാലമത്രയും നിശബ്ദമാവുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒളിച്ചുവച്ച പലതും കണ്ടിട്ടുണ്ടല്ലോ, പത്താം ക്‌ളാസിലെ പ്രണയം തൊട്ട് - ഒളിപ്പിച്ചുവച്ച ഡയറികളും സിഗരറ്റും വരെ. അതുപോലെ ഒളിപ്പിച്ചുവയ്ക്കുന്ന വാക്കുകൾ എങ്ങും തൊടാതെ കണ്ടെന്നുവരാം, നമുക്ക് പ്രിയപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന വാക്കുകൾ.

ഈ നൂറ്റാണ്ടിലും ആവർത്തിക്കുന്ന കത്തുകൾ!
ഭ്രാന്തമല്ലേ എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ? തോന്നരുത്, കാരണം നമ്മളൊക്കെ മനുഷ്യന്റെ അകത്തുനിന്നുകൊണ്ട് സന്യസിക്കുന്നവരാണ്. സന്തോഷിക്കാനും സങ്കടങ്ങൾകൊണ്ട് സന്തോഷം അന്വേഷിക്കാനും ജനിച്ചവർ.

സൂര്യൻ മുകളിൽ വന്നു നിൽക്കുന്നു,
അച്ഛൻ അമ്മയ്ക്ക് പ്രണയഗീതങ്ങൾ പാടിത്തരട്ടെ. ഞാൻ എനിക്കുമൊരു പ്രണയഗീതം പാടട്ടെ. കാക്കകൾ വിരുന്നു വിളിക്കട്ടെ. വീട്ടിൽ ഒച്ചപ്പാടുകൾ മുറകട്ടെ.

എന്ന്,
മകൻ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി